*ഹജ്ജ്: പാരമ്പര്യ ചിത്രങ്ങൾ*
..സാമൂഹിക ഉച്ചനീചത്വങ്ങള്‍ വലിച്ചെറിഞ്ഞ് വിശ്വാസ ഐക്യത്തിന്റെ പുത്തന്‍ മുദ്രാവാക്യങ്ങളുയരുന്ന ഒരു മഹാസമ്മേളനമാണ് ഹജ്ജ്. വിശുദ്ധ കഅ്ബ പുനര്‍നിര്‍മിച്ച ഇബ്റാഹിം നബി(അ)യോട് അല്ലാഹു പറഞ്ഞു: “ജനങ്ങളെയെല്ലാം ഹജ്ജിന് ക്ഷണിക്കുക.” ഇബ്റാഹിം നബിയുടെ ക്ഷണം സ്വീകരിച്ച ജനങ്ങള്‍ കാലങ്ങളായി അങ്ങോട്ടൊഴുകുകയാണ്...
മരുഭൂമിയില്‍ ഇബ്രാഹിം നബി(അ)മും കുടുംബവും അനുഭവിച്ച കദനകഥകള്‍ അതേപടിയാവര്‍ത്തിക്കാന്‍, എനിക്കുശേഷം ജനങ്ങളില്‍ എന്നെക്കുറിച്ച് നല്ല അഭിപ്രായ മുണ്ടാക്കണേ എന്ന ഇബ്രാഹിം നബി(അ)യുടെ പ്രാര്‍ഥനയുടെ സാക്ഷാത്കാരം കൂടിയാണ് ഹജ്ജ്...
വളരെയധികം പുണ്യകരമാണ് ഹജ്ജ്. സ്വീകാര്യയോഗ്യമായ (യഥാവിധി അനുഷ്ഠിച്ചിട്ടുള്ള) ഹജ്ജിനു പ്രതിഫലം സ്വര്‍ഗമാണെന്ന് നബി *ﷺ* പ്രഖ്യാപിച്ചിട്ടുണ്ട്. ഭൗതികമായ സാഹചര്യങ്ങളെല്ലാം അനുകൂലമായത് കൊണ്ട് മാത്രം ഹജ്ജ് സ്വീകാര്യയോഗ്യമാകുന്നില്ല. ഹജ്ജില്‍ അനുഷ്ഠിക്കുന്ന ആരാധനാകര്‍മ്മങ്ങളോട് പൂര്‍ണമായും മാനസികമായും പൊരുത്ത പ്പെടാന്‍ വിശ്വാസിക്ക് കഴിയണം. ഹജ്ജിന്റെ അനുഷ്ഠാനമുറകളെല്ലാം തഅബ്ബുദിയ്യ് (അല്ലാഹുവിന്റെ കല്‍പ്പനപോലെ ചെയ്യുക എന്ന തത്വം) ആയതിനാല്‍ നിസ്സാരമായ മാനുഷിക ബുദ്ധിക്കനുസരിച്ച് മാത്രമേ കാര്യങ്ങള്‍ മുന്നോട്ടുനീക്കൂ എന്ന് ശഠിക്കുന്നവര്‍ക്ക് ഒരുപക്ഷേ ഈ മാനസിക പൊരുത്തം ലഭിച്ചുകൊള്ളണമെന്നില്ല...
പൂര്‍ണമായും അല്ലാഹു *ﷻ* ന്റെ ഇഷ്ടദാസനായ ഇബ്രാഹിം നബി(അ)നെ അനുസ്മരിക്കുകയും അവിടത്തെ മഹത്വങ്ങള്‍ വാഴ്ത്തുകയും ചെയ്യുന്ന ആരാധനാകര്‍മ്മമായതിനാല്‍ തന്നെ മണ്‍മറഞ്ഞ മഹാന്മാരെ സ്മരിക്കുന്നതും അവരുടെ അപദാനങ്ങള്‍ വാഴ്ത്തുന്നതും മഹാപാതകമായി കാണുന്നവര്‍ക്ക് ഒരിക്കലും ഹജ്ജുമായി സമരസപ്പെട്ടുപോകാന്‍ കഴിയില്ല...
ഹജ്ജിന്റെ ഓരോ പ്രവര്‍ത്തനങ്ങളുമെടുത്ത് പരിശോധിക്കുക. ഇബ്രാഹിം നബി(അ)യുടെ മകന്‍ ഇസ്മാഈല്‍(അ)ന്റെയും ഭാര്യ ഹാജറബീവിയുടെയുമെല്ലാം സ്മരണകള്‍ മുഴച്ചുനില്‍ക്കുന്നത് കാണാം. അല്ലാഹു *ﷻ* ബഹുമാനിച്ച മഹാന്മാരെ ബഹുമാനിക്കണം. അല്ലാഹു *ﷻ* സ്നേഹിച്ചവരെ സ്നേഹിക്കണം എന്നീ കാര്യങ്ങള്‍ ഏതൊരാളുടെയും വിശ്വാസപൂര്‍ണതക്ക് അനിവാര്യഘടകമാണെന്ന് സ്ഥാപിക്കുകയാണ് ഹജ്ജിലൂടെ അല്ലാഹു *ﷻ* ചെയ്തത്...
ആ വിശുദ്ധ സ്ഥലത്തുവെച്ച് ചെയ്യുന്ന എല്ലാ വേണ്ടാവൃത്തികളും ഈ മഹാന്മാരോടുമുള്ള അവഗണനയായിട്ടാണ് അല്ലാഹു *ﷻ* കാണുന്നത്. വേണ്ടാവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് കഠിന ശിക്ഷകളേര്‍പ്പെടുത്തിയതും ഇതേ കാരണം കൊണ്ടാണ്. ഹജ്ജിന്റെ ചില കര്‍മ്മങ്ങളെടുത്ത് പരതിയാല്‍ നമുക്കിത് ബോധ്യപ്പെടും...
*സ്വഫാ മര്‍വക്കിടയിലെ സഅ് യ്*
സ്വന്തം കുഞ്ഞ് ദാഹിച്ച് വലഞ്ഞപ്പോള്‍ വെള്ളം തേടിയിറങ്ങിയ ഒരു മഹതിയുടെ സ്മരണകള്‍ അയവിറക്കുകയാണിവിടെ. അല്ലാഹു *ﷻ* ന്റെ കല്‍പ്പന പ്രകാരമാണ് ഇബ്രാഹിം നബി(അ) മരുഭൂമിയില്‍ തന്നെയും മകനെയും തനിച്ചാക്കി യാത്രയാകുന്നതെന്നറിഞ്ഞപ്പോള്‍ യാതൊരു വിമ്മിഷ്ടവും കൂടാതെ അതെല്ലാം സഹിക്കാന്‍ തയ്യാറായ മഹതിയാണവര്‍. ആബാലവൃദ്ധം ജനങ്ങളും ആ മഹതിയെ അനുകരിക്കണമെന്നും അവര്‍ സഹിച്ച ത്യാഗം മനസ്സിലാക്കുക വഴി അവരുടെ മഹത്വം അറിഞ്ഞിരിക്കണമെന്നും അല്ലാഹു *ﷻ* ന് നിര്‍ബന്ധമുണ്ട്...
*▪️മിനായും കല്ലേറും...*
തന്നെ സൃഷ്ടിച്ച നാഥനുവേണ്ടി ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം തനിക്കു ലഭിച്ച കുഞ്ഞിനെ വരെ ബലിയര്‍പ്പിക്കാന്‍ തയ്യാറായവരാണല്ലോ ഇബ്രാഹിം നബി(അ). സമര്‍പ്പണത്തിന്റെ പ്രതീകമായി മാറിയ ആ സംഭവത്തിനു സാക്ഷ്യം വഹിച്ച പുണ്യഭൂമികയാണ് മിന. ചരിത്രത്തിലെ ആ അനര്‍ഘനിമിഷം അനുസ്മരിച്ചെത്തുന്ന ഏതൊരാളിലും മാറ്റത്തിന്റെ പുതിയ അധ്യായങ്ങളറിയിക്കാന്‍ ഈ സംഭവം പര്യാപ്തമാകുമെന്നതില്‍ സംശയമില്ല. വാഗ്ദത്ത പൂര്‍ത്തീകരണത്തിനു തുനിയവേ ദുര്‍ബോധനങ്ങളുമായെത്തിയ പിശാചിനു മുന്നില്‍ ആ മഹാന്‍ കീഴടങ്ങിയില്ല. കല്ലെറിഞ്ഞോടിച്ചു. മിനായിലെത്തുന്ന ജനലക്ഷങ്ങളും ഇതേപടി ചെയ്തുവരുന്നു. അതിനായവര്‍ സജീവമാകുന്നു. പരിമിതമായ മനുഷ്യബുദ്ധിക്കുള്‍ക്കൊള്ളുന്നത് മാത്രമേ ചെയ്യൂ എന്ന് പറഞ്ഞ് നടക്കുന്ന 'പുത്തന്‍കൂട്ടുകാര്‍' പറയുന്ന വാക്കുകളോട് ഒരു ശതമാനമെങ്കിലും നീതി പുലര്‍ത്തുന്നുവെങ്കില്‍ കല്ലെറിയാന്‍ അവര്‍ക്ക് കഴിയുമോ..?
*ഹജറുല്‍ അസ് വദ്...*
ഓരോ ത്വവാഫിന്റെ സമയത്തും ഹജറുല്‍ അസ് വദ് തൊട്ടുമുത്തലും അതിനു കഴിയാത്തവര്‍ കൈ കൊണ്ട് ആംഗ്യം കാണിച്ച് ആ കൈ മുത്തലും സുന്നത്താണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നിറക്കിയ കല്ലാണ് ഹജറുല്‍ അസ് വദ്. പ്രവാചകന്മാരുടെയും മഹാന്മാരായ ഔലിയാക്കളുടെയും സ്പര്‍ശമേറ്റ് അനുഗൃഹീതമാണത്. അത്, തൊട്ടുമുത്തുന്നവന്റെ പാപങ്ങളെല്ലാം ഏറ്റെടുക്കുമെന്ന് ഹദീസുകള്‍ നമ്മെ പഠിപ്പിക്കുന്നു. ഇതൊന്നും പക്ഷേ, പരിഷ്കരണവാദികള്‍ക്ക് ദഹിക്കുന്നില്ല...
അവരില്‍ ചിലരെഴുതിയ വരികള്‍ ഇപ്രകാരം...
“നൂറും അഞ്ഞൂറും ആയിരവും മീറ്റര്‍ ഓട്ടമത്സരം നടക്കുമ്പോള്‍ ഓട്ടം ആരംഭിക്കുന്നേടത്ത് ഒരടയാളമുണ്ടാകുമല്ലോ. അവ്വിധം വിശുദ്ധ കഅ്ബക്കു ചുറ്റും പ്രയാണം നടത്തുമ്പോള്‍ അതാരംഭിക്കാനുള്ള അടയാളമാണ് ഹജറുല്‍ അസ് വദ്. അതിനപ്പുറം അതിനു പ്രത്യേക പുണ്യമോ ദൈവികതയോ കല്‍പ്പിക്കാന്‍ പാടില്ലെന്ന് ഇസ്ലാം പഠിപ്പിക്കുന്നു”.
അല്ലാഹു *ﷻ* ഒരു വസ്തുവിനെ ആദരിച്ചാല്‍, അതിന് ഉത്കൃഷ്ടമായ സ്ഥാനമാനങ്ങള്‍ നല്‍കിയാല്‍, അതിനെ അവമതിക്കാനുള്ള ഏതൊരു ശ്രമവും വിശ്വാസരാഹിത്യത്തിനുവരെ കാരണമാകുമെന്നത് സുവ്യക്തമാണല്ലോ. അല്ലാഹു ആദരിച്ച തിരുനബി *ﷺ* യുടെ സന്നിധിയില്‍ അവിടത്തേക്കാള്‍ ശബ്ദമുയര്‍ത്തുന്നത് സത്കര്‍മങ്ങളെല്ലാം പൊളിഞ്ഞുപോകാന്‍ കാരണമാകുമെന്നതിന് വിശുദ്ധ ഖുര്‍ആന്‍ സാക്ഷിയാണല്ലോ....
മൂസാ നബി(അ)യെ അവമതിച്ച ബല്‍ആമുബ്നു ബാഊറാഅ് എന്നയാള്‍ ആധഃപതിച്ച അഗാധ ഗര്‍ത്തത്തെപ്പറ്റി വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ടല്ലോ. ഹജറുല്‍ അസ് വദിന്റെ കാര്യത്തിലും സംശയദൃഷ്ട്യാ നോക്കുന്ന ബിദഇകളുടെ ദയനീയ സ്ഥിതി ആര്‍ക്കും മനസ്സിലാകുന്നതാണ്...
*സംസം...*
ചരിത്രത്തിലെ വറ്റാത്ത നീരുറവയാണ് മാഉ സംസം. ഒപ്പം ഒരു മഹാസംഭവത്തിലേക്കുള്ള കാലാതിവര്‍ത്തിയായ ഒരു ചൂണ്ടുപലകയുമാണത്...
ഇസ്മാഈല്‍ നബി(അ)ന്റെ പാദസ്പര്‍ശം മരുഭൂമിയുടെ താളംതെറ്റിച്ചു. ആ പ്രവാചകനോടുള്ള അടങ്ങാത്ത സ്നേഹം വറ്റാത്ത നീരുറവയായി നിര്‍ഗളിച്ചു. ചരിത്രത്തിലെ ഒരു നാഴികക്കല്ലായി അത് മാറുകയായിരുന്നു. തിരുനബി *ﷺ* യുടെ കരങ്ങളില്‍നിന്നു പ്രവഹിച്ച തെളിനീര് കഴിഞ്ഞാല്‍ ലോകത്തേറ്റവും പുണ്യകരമായ വെള്ളമാണ് സംസം. എന്തു കാര്യമുദ്ദേശിച്ചാണോ സംസം വെള്ളം കുടിക്കുന്നത് ആ ആഗ്രഹ സഫലീകരണത്തിനത് നിമിത്തമാകുമെന്ന് തിരുനബി *ﷺ* പഠിപ്പിച്ചിട്ടുണ്ട്. ത്വവാഫിനുശേഷം സംസം വെള്ളം കുടിക്കല്‍ പ്രത്യേക സുന്നത്താണെന്ന് പണ്ഢിതന്മാരെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്മാഈല്‍ നബി(അ)യുടെ ബറകത്തെടുത്താലേ ഹജ്ജ് സമ്പൂര്‍ണമാകൂ എന്ന് സാരം...
ചുരുക്കത്തില്‍, മഹാന്മാരുടെ ബറകത്തെടുക്കാനോ അവരെ അനുസ്മരിക്കാനോ പാടില്ലെന്ന് ആയിരം നാക്കോടെ വിളിച്ചുകൂവുന്ന 'പുത്തന്‍ കൂട്ടുകാര്‍' തത്വത്തില്‍ ഇസ്ലാം കാര്യങ്ങള്‍ നാലാക്കി ചുരുക്കുയാണ് ചെയ്യുന്നത്. ഹജ്ജ് ചെയ്യുന്നിടത്ത് എല്ലാം അനുവദനീയവും അല്ലാത്തിടത്ത് ഹറാമുമാണെന്ന് പറയുന്നതിലെ വിരോധാഭാസം ആര്‍ക്കാണ് തിരിയാത്തത്......
..
No comments:
Post a Comment