Monday, 19 February 2018

ആത്മഹത്യ



   ആത്മഹത്യ  ഇസ്‌ലാമിക വീക്ഷണം

  അല്ലാഹു തന്ന അനുഗ്രഹീത ജീവിതം സ്വയം അവസാനിപ്പിക്കുന്ന പ്രവണതയാണ് ആത്മഹത്യ. വിവിധ കാരണങ്ങള്‍ കൊണ്ട് മനുഷ്യന്‍ ആത്മഹത്യയിലേക്ക് എടുത്തെറിയപ്പെടാം. മാനസികമായ ഒരു ദുഷ്പ്രേരണയാണ് സ്വയം ഹത്യയില്‍ ചെന്നെത്താന്‍ നിമിത്തം. കുടുംബപ്രശ്നം, പ്രണയനൈരാശ്യം, സാമ്പത്തിക പ്രയാസം, പ്രിയപ്പെട്ടവരുടെ വിരഹം എന്നിങ്ങനെ പലതും സ്വയം ഹത്യയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നു ...

  നബി (ﷺ) പറഞ്ഞു: പൂര്‍വകാലത്ത് ഒരു മനുഷ്യനുണ്ടായിരുന്നു. അയാള്‍ക്കൊരു മുറിവ് പറ്റി. അതില്‍ അസ്വസ്ഥനായി കത്തിയെടുത്ത് കൈ ഞരമ്പ് അറുത്തു. രക്തം ധാരധാരയായി ഒഴുകി. അയാള്‍ മരണപ്പെട്ടു. അതുകൊണ്ട് അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ സ്വന്തം ജീവന്‍ ധൃതി കാണിച്ചു വെടിഞ്ഞു ... (ബുഖാരി, മുസ്‌ലിം).

  പൂര്വികരില് ഒരുത്തന് മുഖത്ത് ഒരു മുറിവ് വന്നുപെട്ടു. അസഹനീയമായപ്പോള്‍ അയാള്‍ ആവനാഴിയില്‍ നിന്ന് അമ്പ് വലിച്ചെടുത്തു കുരുവില്‍ കുത്തി. രക്തം നിലയ്ക്കാതെ ഒഴുകി. ഒടുവില്‍ മരിച്ചു. അപ്പോള്‍ നിങ്ങളുടെ രക്ഷിതാവിങ്ങനെ പറഞ്ഞു: അവന് ഞാന്‍ സ്വര്‍ഗം ഹറാമാക്കിയിരിക്കുന്നു.”
ജാബിറുബ്ന്‍ സമുറഃ(റ) പറയുന്നു: മുറിവ് പിണഞ്ഞ ഒരു മനുഷ്യന്‍ സഹിക്കവയ്യാതെ വന്ന ഘട്ടത്തില്‍ പരന്ന അമ്പെടുത്ത് സ്വയം ഗളഛേദം നടത്തി. കാലഗതി പ്രാപിച്ചു. തിരുനബി (ﷺ) അയാളുടെ പേരില്‍ മയ്യിത്ത് നിസ്കരിക്കാന്‍ കൂട്ടാക്കിയില്ല... (ഇബ്നു ഹിബ്ബാന്‍).

  അബൂഖിലാബഃ(റ) പറയുന്നു: സാബിതുബ്ന്‍ ഇസ്ഹാക് (റ) തന്നോട് പറഞ്ഞു: പ്രസിദ്ധമായ മരച്ചുവട്ടിലെ ബൈഅതിന്റെ ഘട്ടത്തില്‍ തിരുനബി (ﷺ) ഇങ്ങനെ പറഞ്ഞു: "ഒരാള്‍ സ്വയം ജീവനൊടുക്കിയാല്‍ അന്ത്യദിനത്തില്‍ ശിക്ഷിക്കപ്പെടുന്നതാണ്. ഒരാള്‍ സ്വന്തത്തെ അറുത്തുകൊന്നാല്‍ അന്ത്യദിനത്തില്‍ അപ്രകാരം ശിക്ഷിക്കപ്പെടുന്നതാണ്... (ബുഖാരി, മുസ്‌ലിം).

  സഹ്ലുബ്ന് സഅ്ദ് (റ) പറയുന്നു: തിരുനബി (ﷺ) തങ്ങളൊത്ത് ഞങ്ങള്‍ ഒരു യുദ്ധത്തില്‍ അണിചേര്‍ന്നു. യുദ്ധം കൊടുമ്പിരി കൊണ്ടതും സ്വഹാബികളില്‍ ഒരാള്‍ ശത്രുവിനെതിരെ ശക്തമായി നിലകൊണ്ടു. മുന്നില്‍പെട്ട ഒരാളും തന്റെ വാളില്‍നിന്ന് ഒഴിവായില്ല. വിജയപ്രദമായ മുന്നേറ്റം. ഇതുകണ്ട് സ്വഹാബികള്‍ പറഞ്ഞു: ”ഇന്നത്തെ ദിവസം ഇയാളെപ്പോലെ പ്രതിഫലം കൊയ്തവന്‍ മറ്റാരുമില്ല.”

  അപ്പോൾ തിരുനബി (ﷺ) പ്രതികരിച്ചതിങ്ങനെ: “”ഇവന്‍ നരകക്കാരനാകുന്നു.”
സ്വഹാബത്ത് സ്തബ്ധരായി. ഇയാള്‍ നരകാവകാശി എങ്കില്‍ പിന്നെ ഞങ്ങളില്‍ സ്വര്‍ഗസ്ഥര്‍ ആരുണ്ട് ...?”
ഉടന്‍ കൂട്ടത്തില്‍ ഒരു സ്വഹാബി ഇങ്ങനെ പറഞ്ഞു: ഞാനയാളെ പിന്തുടരും. അങ്ങനെ ആ യോദ്ധാവിനെ നിരീക്ഷിച്ച് പ്രസ്തുത സ്വഹാബി നീങ്ങി. അയാള്‍ക്കൊപ്പം നടന്നു. അയാള്‍ക്കൊപ്പം ഓടി. അങ്ങനെയിരിക്കെ പെടുന്നനെ അവന് ശക്തമായ ഒരു മുറിവ് പറ്റി. സഹിക്കാനാകാതെ അയാള്‍ തന്റെ വാള്‍ നിലത്ത് കുത്തിനിര്‍ത്തി. മാറിടം മുനയിലേക്കമര്‍ത്തി സ്വയം ഹത്യ ചെയ്തു ...

  നിരീക്ഷകന് ഇതുകണ്ട് തിരുനബി (ﷺ) യുടെ അരികിലേക്ക് ഓടിവന്നു ഇങ്ങനെ പറഞ്ഞു: ”അങ്ങ് അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാന്‍ വീണ്ടും സാക്ഷ്യപ്പെടുത്തുന്നു.” “എന്താ. എന്തുണ്ടായി...?” നബി (ﷺ) ചോദിച്ചു.“അങ്ങ് പറഞ്ഞ ആ മനുഷ്യന്‍ നരകക്കാരനാവാന്‍ കാരണമുണ്ടായി.” ജനങ്ങള്‍ അമ്പരന്നു...

  നബി (ﷺ) പറഞ്ഞു: “ഒരു വ്യക്തി ജനങ്ങള്‍ കാണ്‍കെ സ്വര്‍ഗക്കാരന്റെ കൃത്യങ്ങള്‍ നിര്‍വഹിക്കും. പക്ഷേ, അവന്‍ നരകക്കാരൻ ആയിരിക്കും. ചിലര്‍ ജനങ്ങള്‍ കാണ്‍കെ നരകക്കാരന്റെ വൃത്തികളാകും ചെയ്യുന്നുണ്ടാവുക. പക്ഷേ, അവന്‍ സ്വര്‍ഗക്കാരനായിരിക്കും...(ബുഖാരി, മുസ്‌ലിം).

  മരണത്തെ കൊതിക്കുന്നത് തന്നെ തെറ്റാകുന്നു. ഞാന്‍ മരിച്ചെങ്കില്‍ എന്നാഗ്രഹിച്ച് നടത്തുന്ന പ്രാര്‍ത്ഥനകള്‍ വരെ തിരുനബി (ﷺ) വിലക്കി. നിര്‍വാഹമില്ലാത്ത ഗതിവന്നാല്‍ ”മരണം നന്മയാണെങ്കില്‍ മരിപ്പിക്കണമെന്നും ജീവിതം നന്മയാണെങ്കില്‍ ജീവിപ്പിക്കണമെന്നും” പ്രാര്‍ത്ഥിക്കാനേ നമുക്ക് അനുവാദമുള്ളൂ. ദയാവധം പോലും ഇസ്‌ലാം അംഗീകരിക്കുന്നില്ല ...

  ആത്മഹത്യാ ചിന്ത വെടിഞ്ഞ് അല്ലാഹുവില്‍ വിലയം പ്രാപിക്കാനും ആത്മീയ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കി നന്നാകാനുമാണ് നാം ശ്രമിക്കേണ്ടത്. നാഥന്‍ തൗഫീഖ് നല്‍കട്ടെ -
ആമീൻ യാ റബ്ബൽ ആലമീൻ.

  ഓര്‍ക്കുക :
ആത്മഹത്യ ചെയ്തത് വലിയ തെറ്റാണെങ്കിലും, അവനെ കുളിപ്പിക്കണം. കഫന്‍ ചെയ്യണം. നിസ്കരിക്കണം. മുസ്‌ലിം മഖ്ബറകളില്‍ മറവ് ചെയ്യണം. സ്വയം ഹത്യ അനുവദനീയമാണെന്ന് ഒരാള്‍ വിശ്വസിച്ചാല്‍ അവന്‍ മതത്തില്‍ നിന്ന് പുറത്താകും...

        

No comments:

Post a Comment

*പേരിടൽ*

* കുട്ടികൾക്ക് പേരിടൽ*         .... പേരുകള്‍ക്ക് പെരുമയും സൗന്ദര്യവും ആശയ ഗാംഭീര്യവുമുണ്ട്. ഈ സൗന്ദര്യം മുസ്ലീങ്ങൾ വലിയ അളവില്‍ നുക...